Monday, March 14, 2011

നേരം വെളുക്കാത്ത നാട് .................!!!!

ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് സൂര്യനുദിക്കാത്ത ഒരു നാടിനെക്കുറിച്ചല്ല. മറിച്ച്,, ഉദയ സൂര്യന്‍ തന്‍റെ പൊന്‍ കിരണങ്ങള്‍ ആദ്യം തൊട്ടുണര്‍ത്തുന്ന ഒരു പക്കാ നാട്ടിന്‍ പുറത്തെ കുറിച്ച് .....! കാടും കാട്ടു മൃഗങ്ങളും , കാട്ടരുവികളും ഇടവഴികളും ഓല മേഞ്ഞ കൊച്ചു കൂരകൾ മുതല്‍ വലിയ വലിയ കോണ്ക്രീറ്റ്.    കാടുകള്‍ വരെ തൊട്ടുരുമ്മി പരസ്പരം സൗഹൃദ വലയം തീര്‍ക്കുന്ന ഒരു കൊച്ചു നാട് .....! അല്ല കാട്.....!അതെ ആ നാടിന്‍റെ പേരാണ് കരേക്കാട്‌......! പേര് പോലെ തന്നെ ഒരു തനി കാട്ടിന്‍പുറം.


ഞാന്‍ വസിക്കുന്ന എന്‍റെ സ്വന്തം നാടിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഒരു പ്രദേശമാണിത് .അത് കൊണ്ട് തന്നെ എന്നെ ഒരു തനി കരേക്കാടന്‍ ആയി കാണാനാണ് ടൗണിലെ എന്‍റെ സുഹൃത്തുക്കള്‍ക്ക് താല്‍പര്യം !.എന്‍റെ വീട്ടില്‍  നിന്നും കരെക്കാട്ടെക്കുളള ദൂരം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ അളന്നു തിട്ടപ്പെടുത്തി കൊടുത്തെങ്കിലും അവരാ പേര് എന്നെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു .

കേരളത്തിലെ ആയുര്‍വേദത്തിന്‍റെ ജന്മസ്ഥല മായ കോട്ടക്കലിലാണ് എന്‍റെ വല്ലിപ്പ അപ്പൂപ്പന്മാര്‍ ജനിച്ചതെങ്കിലും അവിടെനിന്നും ഇങ്ങോട്ട് താമസം മാറുകയായിരുന്നു .അത് കൊണ്ട് തന്നെ കുടുംമ്പക്കാര്‍ക്കിടയിലും ഞങ്ങള്‍ കരേക്കാട്ടെ കാക്കാന്‍റെ പേരക്കുട്ടികളായി മാറി . ആദ്യമൊക്കെ ഞാന്‍ കരേക്കാട്ടുകാരന്‍ അല്ലെന്നു  സമര്‍ത്തിക്കുമായിരുന്നു . പക്ഷെ എന്‍റെ പ്ലസ്ടു പഠനകാലത്തെ എന്‍റെ മലയാളം അധ്യാപകന്‍ എന്‍റെ ബന്ധു ആയതു ഏതോ മുജ്ജന്മ പുണ്യം !. 

ക്ലാസ്സിലിരുന്നുള്ളള എന്‍റെ വാചകമടി സഹിക്കാന്‍ വയ്യാതെ അദ്ദേഹം ആ ബ്രഹ്മാസ്ത്രം എടുത്തങ്ങു പ്രയോഗിച്ചു ! ആ ഒരു അസ്ത്രത്തിനെ എന്‍റെ നാവിനെ പിടിച്ചു കെട്ടാന്‍ കഴിയൂ എന്ന് പുളളിക്ക് ആരോ ഗീതോപദേശം നല്‍കിയ പോലെ !. അത് മറ്റൊന്നുമല്ല ,." കരേക്കാട്ടേരാ  ഒന്ന് മിണ്ടാണ്ടിരി " .. എന്ന് പറഞ്ഞ് തുടങ്ങിയ മൂപ്പരുടെ കമ്ന്‍റ് കേട്ട എന്‍റെ സുഹൃത്തുക്കള്‍ക്കും സുഹൃത്തികള്‍ക്കും എന്‍റെ നാടിനെക്കുറിച്ചറിയാന്‍    ആകാംഷ ! .... അതുവരെ എന്‍റെ വായിട്ടലക്കലിനു പ്രോത്സാഹനം തന്ന അവര്‍ എന്നെ തിരിഞ്ഞു കൊത്താന്‍ തുടങ്ങി !. അപ്പോഴാണ് എനിക്ക് സര്‍ ഇസാക്ക് നൂട്ടന്‍റെ ലോ ഓഫ് മോഷന്‍ ഓര്‍മ്മ വന്നത് !

എന്നെ കൊത്താന്‍ തക്കം പാര്‍ത്തിരുന്ന എന്‍റെ കൂട്ടുകാര്‍ക്കു അപ്പോഴാണ് ഒരു കച്ചിത്തുരുമ്പ് വീണു കിട്ടുന്നത് ! എന്‍റെ മലയാളം ടീച്ചര്‍ ആ നാടിന്‍റെ എനിക്കുപോലുമറിയാത്ത ഗുണ  ഗണങ്ങള്‍ വിവരിക്കാന്‍ തുടങ്ങി . ആവനാഴിയിലെ അസ്ത്രമെല്ലാം തീര്‍ന്നു പോയ യോദ്ദാവിനെപോലെ ഞാന്‍ നിന്ന് വിയര്‍ത്തു . ആ അദ്യാപകന്‍ മലപ്പുറം ജില്ലയിലെ ആദ്യത്തെ മുസ്ലിം സംസ്കൃത ബിരുദധാരി ആണുപോലും !. അദ്ദേഹം അവതരിപ്പിച്ച കരേക്കാടിനെക്കുറിച്ചുളള കഥകള്‍ ഞാന്‍ ചുരുക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു .

ഒരുദിവസം വളാഞ്ചേരി ടൗണിലേക്ക് ആകസ്മികമായി എത്തിപ്പെട്ട ഒരു കരേക്കാട്ടുകാരന്‍ അവിടെയുളള ഒരു ഉപകരണം കണ്ട് അത്ഭുതസ്തബ്ദനായി പോലും !ആ വസ്തു വെറുതെ നിന്ന് തിരിയുന്നു ! ഇതേതോ വല്യ കറാമത്തുളള വസ്തുവാണെന്ന് കരുതിയ അയാള്‍ നാട്ടിലേക്കോടി !.
നാട്ടിലെത്തിയ അയാള്‍ കിതച്ചു  കൊണ്ട് നാട്ടുകാരോടായി പറഞ്ഞു " വളാഞ്ചേരിണ്ട് മക്കളെ ഹിക്മത്തിന്‍റെ വീസിപ്പാള"! നാട്ടുകാര്‍ക്ക്‌ അത്ഭുതം ! എന്നാ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം ! എല്ലാവരും കൂടി വളാഞ്ചേരിയിലേക്ക് വച്ചുപിടിച്ചു . ടൗണില്‍ എത്തിയ എല്ലാവര്ക്കും ആശ്ചര്യം ! അവരുടെ   ഹിക്മത്തിന്‍റെ വീസിപ്പാള മറ്റൊന്നുമല്ല ,,, നമ്മുടെ സ്വന്തം ഫാന്‍ !!!!!

വീസിപ്പാള  എന്ന് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും അറിയില്ലായിരിക്കും ,, പണ്ട് നമ്മുടെ കാരണവന്മാര്‍ ചൂട് അസഹ്യമാകുമ്പോള്‍ കവുങ്ങിന്‍റെ പാള വെട്ടിമുറിച്ച് അതുകൊണ്ടൊരു കൊച്ചു ഫാനുണ്ടാക്കും.കറണ്ടില്ലാതെ സ്വന്തം കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പഴയ കാലത്തിന്‍റെ കണ്ടെത്തല്‍ !. ഇന്നതിന് മാത്രമല്ല കവുങ്ങിന് പോലും വംശനാശം സംഭവിച്ചിരിക്കുന്നു !

ഓട്ടോറിക്ഷക്ക്‌ വെളളം കാട്ടിയവര്‍ എന്ന മറ്റൊരു പേരുകൂടിയുണ്ട്  കരേക്കാട്ടുകാര്‍ക്ക്,, ആദ്യമായി  ഓട്ടോറിക്ഷ കണ്ട ഒരു കരേക്കാട്ടുകാരന്‍ ഒരു ബക്കറ്റു കഞ്ഞിവെ ളളവുമായി ഓടിയെത്തി പോലും ! അയാള്‍ വിചാരിച്ചത് അതൊരു സങ്കരയിനം പശു ആണെന്നാണ് പോലും !

ഇങ്ങിനെ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ . പക്ഷെ പലതും കെട്ടുകഥകളായിരുന്നു താനും . ചിലതൊക്കെ സത്യങ്ങളും !. ഇന്നിപ്പോ ഈ നാടും ഒരുപാടു മാറി . ടാറിട്ട റോഡും , കറണ്ടും , ബസ്‌ സര്‍വീസുമൊക്കെയായി ഒരുപാടു വികസനം !.പക്ഷെ ആ പേര് മാത്രം പോയില്ല . കരേക്കാട്ടെര്‍ക്ക്  നേരം വെളുത്തിട്ടില്ല എന്ന പഴയ ചൊല്ലിനു പകരം " കരേക്കാട്ടെര്‍ക്കടക്കം നേരം വെളുത്തു ,എന്നിട്ടും നിനക്ക് വെളുത്തില്ലേ " എന്നായിമാറി !.

ഇതുപോലുളള ഒരു പാട് കഥകള്‍ പറയാനുണ്ടാകും കേരളത്തിലെ ഓരോ കൊച്ചു   ഗ്രാമങ്ങള്‍ക്കും . കഥാപാത്രങ്ങള്‍  മാറുമെന്നല്ലാതെ കഥാതന്ധു മാറില്ല ! പലതും ഓര്‍മ്മപ്പെടുത്തുന്ന ആ പഴയ കാലം !!
ഇന്നതൊരു നഷ്ട്ട സ്വപ്നം മാത്രം !! പെയ്തു തോര്‍ന്ന മഴപോലെ !!!!!                    

No comments:

Post a Comment