Thursday, February 3, 2011

തേന്‍ വീട് .............

കുട്ടിക്കാലത്തെ കുറിച്ചുളള ചിന്തകള്‍ നമ്മെ ഓരോരുത്തരെയും ഒരുപാട്  സന്തോഷിപ്പിക്കാറുണ്ട് . അതിലുപരി  നാം  ചെയ്ത വിഡ്ഢിത്തങ്ങള്‍  നമ്മോടു   തന്നെ  കൊഞ്ഞനം  കുത്താറുമുണ്ട്.പക്ഷെ  അതൊക്കെ  അന്നിന്‍റെ ശരികളായിരുന്നു. ബുദ്ധിയും വിവേകവും ഉറക്കാത്ത കാലത്ത് നാം ചെയ്ത മണ്ടത്തരങ്ങള്‍ !. പക്ഷെ അതാലോചിക്കുന്നതിലും   എഴുതുന്നതിലുമുണ്ടൊരു നര്‍മ്മത്തിന്‍റെ    പരിഹാസ്യത . എന്നാലും അതിലൊരു സുഖമുണ്ട്, ഓര്‍മ പ്പെടുത്തലിന്‍റെ !, ചാടിക്കടന്ന ചാലിന്‍റെ !, നീന്തിക്കടന്ന  പുഴയുടെ!, എണ്ണിതീര്‍ത്ത നക്ഷത്രങ്ങളുടെ!, പാടിതീര്‍ത്ത വരികളുടെ !, നൊമ്പരങ്ങളുടെ കഥ !.


നെല്ലും നെല്‍പ്പാടങ്ങളും നിറഞ്ഞ എന്‍റെ കുട്ടിക്കാലം , ഒരുനേരത്തെ വിശപ്പടക്കാന്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട എന്‍റെ നാട്ടുകാരും , സ്വന്തമായി നെല്‍പ്പാടമുളളത് കൊണ്ട്  ദിവസവും കഞ്ഞി കുടിക്കാനുളള ദൈവത്തിന്‍റെ അനുഗ്രഹം എന്നെ തെല്ലൊന്നുമല്ല അഹങ്കരിപ്പിച്ചത്. കൊയ്തെടുത്ത വയ്ക്കോലിന്‍റെ കുന്നിലേക്ക് നുഴഞ്ഞു കയറി കളളനും പോലീസും കളിച്ചതും , നെല്ലറയില്‍ പോയി ഒളിച്ചിരുന്നതിനു തല്ലു വാങ്ങിയതും മറക്കാത്ത ഓര്‍മയായി ഇന്നും എന്‍റെ മനസ്സിലുണ്ട് . 


പാലമില്ലാത്ത തോട് മുറിച്ചുകടക്കാനുളള വ്യഗ്രതയില്‍ അടിതെറ്റി തോട്ടില്‍ വീണതും , വീണത്‌ ആയുധമാക്കി സ്കൂളിലേക്ക് പോകാതിരിക്കാനുളള ഒരു വഴിയായി അതിനെ കണ്ടതും , അവസാനം എന്‍റെ കണ്ടുപിടുത്തം ഉമ്മ മനസ്സിലാക്കിയതും  അധികം വൈകാതെയായിരുന്നു. പലപ്പോഴും ഞാന്‍ എന്‍റെ ഉമ്മാനോട് പറയാറുണ്ട് ... നിങ്ങള്‍ IAS പരീക്ഷക്കിരിക്കുകയാണെങ്കില്‍ ഒന്നാം  റാങ്കോടെ പാസ്സാകുമെന്ന്.


സ്കൂളില്‍ പോകാതിരിക്കാനുളള അടവുകള്‍ എന്നെ പഠിപ്പിച്ചത് എന്നേക്കാള്‍ വെറും 15 ദിവസത്തിന് ഇളയതായ എന്‍റെ സ്വന്തം അനിയന്‍ (എളാപ്പന്‍റെ  മോന്‍ ) ആയിരുന്നു. കുബുദ്ധിയുടെ കാര്യത്തില്‍ അവന്‍ പലപ്പോഴും എന്നെ തോല്‍പ്പിക്കുമായിരുന്നു. രാവിലെ എണീറ്റ്‌ കാല്‍ കൂട്ടിപ്പിടിച്ചു " എന്‍റെ കാല്‍ നീരുന്നില്ലേ ...." എന്നുപറഞ്ഞു അലമുറയിട്ടു കരയുന്നത് അവന്‍റെ സ്ഥിരം നബറായിരുന്നു. ഇത് കളളമടിയാണെന്ന് അറിഞ്ഞിട്ടും അവന്‍റെ ഉമ്മ നിസ്സഹായനായിരുന്നു , കാരണം വലിയുമ്മ തന്നെ . അവന്‍റെ എല്ലാ കോപ്രായ്ങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എന്‍റെ വല്ലിമ്മ മറ്റൊരു സംഭവമായിരുന്നു .

വഴിയില്‍ കിടന്നു കിട്ടിയ ചീട്ടിന്‍റെ ഭംഗിയുളള കാര്‍ഡുകള്‍ ഞാന്‍ എന്തോ നിധി കിട്ടിയ പോലെ ഖുര്‍ആന്‍റെ ഉളളില്‍ സൂക്ഷിച്ചതും അത് കണ്ടെത്തിയ ഉസ്താദിന്‍റെ ക്രൂരമായ മുഖഭാവം കണ്ടു നടുങ്ങിയ ഞാന്‍ അതെന്‍റെ ഉപ്പയാണ് കളിക്കാറുളളതെന്ന കളളം പറഞ്ഞു രക്ഷപ്പെട്ടതും ഞാന്‍ ഓര്‍ക്കുന്നു . പിറ്റേ ദിവസം തന്നെയുളള പളളിക്കമ്മറ്റിക്കാരുടെ കത്താണ് ഈ വിവരം വീട്ടിലറിയിക്കുന്നത്.അന്നത്തെ ഉമ്മാന്‍റെ മുഖം കണ്ടപ്പോള്‍ അത് ഉസ്താദിന്‍റെ മുഖഭാവത്തെക്കാള്‍   ക്രൂരമായി  എനിക്കു തോന്നി . പിന്നീട് ചീട്ടു കാണുന്നത്പോലും എനിക്ക് കലിയായിരുന്നു.


ആഴ്ചയിലോ മാസത്തിലോ ഉളള ഉമ്മാന്‍റെ  സ്വന്തം വീട് സന്ദര്‍ശനം മറ്റൊരു ലഹരിയായിരുന്നു . തേന്‍ കൂടുകള്‍ നിറഞ്ഞ ആ വീട് ഒരു നിത്യ വസന്ധമായിരുന്നു . അവസാനം ഒഴിവാക്കുന്ന മെഴുകില്‍ നിന്നുളള തേന്‍ മാത്രമേ കുട്ടികള്‍ക്ക് കിട്ടുകയുളളൂ ...! അതുതന്നെ മത്തു  പിടിക്കാന്‍ മാത്രം  ഉണ്ടാകുമായിരുന്നു . ഞാന്‍ ആ വീടിനു തേന്‍ വീട് എന്ന് പേര് നല്‍കിയിരുന്നു .



കടംകഥകളും   കുട്ടികഥകളും നിറഞ്ഞ രാത്രികള്‍ അതിലേറെ സന്തോഷകരമായിരുന്നു. ഒരു പായയില്‍ കിടന്നുറങ്ങി ഒരു പാത്രത്തില്‍ ഉണ്ണുന്ന അന്നത്തെ പോലുളള കുട്ടികളെ ഇന്ന് തിരിയിട്ടു തിരഞ്ഞാല്‍ പോലും നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നെനിക്കു തോന്നുന്നു .


രാത്രിയില്‍ മിഠായിയും മാമ്പഴവുമായി എത്തുന്ന എന്‍റെ സ്വന്തം വലിയുപ്പ ! പക്ഷെ ഓര്‍മ വെക്കുന്നതിനു മുന്‍പേ ഞങ്ങളെ വിട്ടു പോയി . ആ മുഖം മാത്രമേ ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നുളളൂ. അതുതന്നെ പഴയ ഫോട്ടോകളില്‍ നിന്നും മറ്റും ഓര്‍ത്തെടുത്തതാണ്. 


വീട്ടിലെ പശുവും എരുമയും തരുന്ന പാല്‍ കുടിച്ചും , കോഴികള്‍ തരുന്ന മുട്ട തിന്നും , നെയ്യ് പുരട്ടിയുളള കട്ടിപ്പത്തിരി കഴിച്ചും ഞാന്‍ ഒരുപാട് വളര്‍ന്നു . ഒരുപാട് വളര്‍ന്നപ്പോഴും വന്ന വഴികളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനു ഞാന്‍ എന്‍റെ ഉമ്മാനോട് കടപ്പെട്ടിരിക്കുന്നു . ഉമ്മാന്‍റെ കയ്യിന്‍റെ ചൂടറിയാത്ത ഒരു ദിവസം പോലും എന്‍റെ ഓര്‍മയിലില്ല . 
തെങ്ങിന്‍ ചകിരി കൊണ്ട് ബീടിയുണ്ടാക്കി വലിച്ചതിന് ചീന മുളക് കണ്ണില്‍ തേച്ചതു മറ്റാരുമല്ല .  


ഒരു ഹിന്ദുസ്ഥാനി കവിയുടെ വാക്കുകള്‍ ഇവിടെ കുറിച്ച് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു, " എനിക്കുളളതെല്ലാം ഞാന്‍ നിനക്ക് തിരിച്ച് തരാം ദൈവമേ, എന്‍റെ സമ്പാദ്യം, എന്‍റെ അറിവ് , എന്‍റെ ആരോഗ്യം , അങ്ങിനെ എല്ലാം !, പകരം നിനക്കെന്‍റെ കുട്ടിക്കാലം തിരിച്ചു തരാന്‍ കഴിയുമോ? " ................................                       

No comments:

Post a Comment