Monday, January 17, 2011

എന്‍റെ ലോകം

ഞാന്‍ സിദ്ദീക്ക് ,  ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് മലപ്പുറത്തെ പ്രസിദ്ധമായ  ഹിന്ദു തീര്‍ഥാടന കേന്ദ്രമായ കാടാമ്പുഴയില്‍  ജനിച്ചു . ഒരു പാരമ്പര്യ കാര്‍ഷിക കുടുബമായിരുന്നു എന്‍റേത്. തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ പിറന്നതുകൊണ്ടു ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചില്ല. എങ്കിലും ഞാന്‍   പിറന്നുവീണതു ഒരു ഗ്രാമീണ ചുറ്റുപാടിലേക്കായതുകൊണ്ട് ജീവിതത്തിന്‍റെ കയ്പ്പേറിയ മധുര യാദാര്ത്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചു . മലപ്പുറത്തെ ഒരു സാധാ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്‍ന്നുപഠിക്കാനായിരുന്നു എന്‍റെ വിധി .അതുതന്നെ വീട്ടില്‍ നിന്നും കിലോ മീറ്ററുകളോളം കാല്‍നടയായി എത്തേണ്ട അവസ്ഥ .എങ്കിലും അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല  .പക്ഷെ വീട്ടിലെ സാഹചര്യം അത്ര നല്ലതല്ലായിരുന്നു .

പഠനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനുളള ഒരു തന്‍റേടം വീട്ടുകാര്‍ക്കില്ലായിരുന്നു .അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ,കാരണം അന്നത്തെ മലപ്പുറത്തിന്‍റെ  സാമൂഹിക ചുറ്റുപാട് അങ്ങിനെയായിരുന്നു .ചരിത്രത്തിലെ മറ്റൊരു വൈരുധ്യമായിരുന്നു അതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .ഇംഗ്ലീഷുകാരോടുളള  വിദ്വേഷം ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നമ്മുടെ പൂര്‍വീകര്‍   കാണിക്കുകയായിരുന്നു . ആ ചരിത്ര പരമായ തീരുമാനത്തി ന്‍റെ ഉപഭോക്താക്കളായത്  പിന്നീട് വന്ന തലമുറയായിരുന്നു . ആ തീരുമാനത്തെ ചരിത്ര പരമായ വിഢിത്തമായി പല എഴുത്തുകാരും രേഗപ്പെടുത്തിയിട്ടുണ്ട്.


ഗള്‍ഫെന്ന മലയാളിയുടെ സ്വപ്നഭൂമി ......... കാര്‍ഷിക മേഘലയുടെ തളര്‍ച്ച  എന്‍റെ ഉപ്പാനേം ഗള്‍ഫിലേക്ക് പറഞ്ഞയച്ചു . ഇന്നത്തെ കേരളത്തിന്‍റെ വിശേഷാല്‍   മലപ്പുറത്തിന്‍റെ സര്‍വോന്‍മുകമായ  വളര്‍ച്ചക്ക് നാം ഗള്‍ഫിനോട്  കടപ്പെട്ടിരിക്കുന്നു . അറബിപ്പണത്തിന്‍റെ ഹുങ്ക് മലയാളിയെ തെല്ലൊന്നുമല്ല അഹങ്കരിപ്പിച്ചത് .


ഇപ്പോഴും  കാര്യമായൊന്നും മാറിയിട്ടില്ലാത്ത എന്‍റെ സ്വന്തം നാട്ടിന്‍പുറം !! പത്താം ക്ലാസ് പഠനമാണ് ഏറ്റവും കൂടിയ വിദ്യാഭ്യാസമെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കരുതുന്ന ഒരുകൂട്ടം ചെറുപ്പക്കാരും രക്ഷിതാക്കളും ! കൂലിപ്പണിക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളവും വീട്ടിലെ  പ്രാരാഭ്ദങ്ങളും പിന്നെ  വരവില്‍ കവിഞ്ഞ  അലസതയും ഇങ്ങിനെ ഒരുപാടു കാരണങ്ങളുണ്ട് അവര്‍ക്ക് പറയാന്‍  . .........

നാട്ടിന്‍ പുറങ്ങളില്‍ നിന്നാണ് വികസനം ആരമ്പിക്കേണ്ടതെന്ന  ഗാന്ധിയന്‍ ഫിലോസഫിയൊന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കേട്ട മട്ടില്ല . അവര്‍ക്കിപ്പോഴും  അറു  പിന്തിരിപ്പന്‍ വാദങ്ങളാണ് . വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഭീകര മുഖം . പരിധിവിട്ട രാഷ്ട്രീയ വാദവും അരാഷ്ട്രീയ  വാദവും ഒരുപോലെ  തെറ്റാണെന്നതിനു ചരിത്രം സാക്ഷിയാണ് .


പ്രതികരിക്കാനും  വിസമ്മതിക്കാനുമുളള  സമൂഹത്തിന്‍റെ  ജന്മാവകാശം കോടതി  മുറിക്കുളളില്‍ കൊലചെയ്യപ്പെടുമ്പോള്‍  സമൂഹം നിശബ്ദ മാകുന്നു . പ്രതികരിക്കാന്‍  മറന്നുപോകുന്ന ഇന്നത്തെ തലമുറ കാലഘട്ടത്തിന്‍റെ മറ്റൊരു ദുരന്തമാണ്. അണുകുടുംബങ്ങള്‍ വിസ്ഫോടനത്തിന് മാറ്റ്കൂട്ടുന്നു .


വാര്‍ത്താ മാധ്യമങ്ങള്‍  മനുഷ്യനെ മഷ്തിഷ്കപ്രക്ഷാളനം നടത്തി സ്വതന്ത്രമായ ചിന്തകള്‍ക്ക് തടസ്സം നില്‍ക്കുന്നു. പണംവാങ്ങി  ലേകനങ്ങളും വാര്‍ത്തകളും നല്‍കുന്ന വൃത്തികെട്ട അവസ്ഥയിലേക്ക് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ പോലും എത്തപ്പെട്ടിരിക്കുന്നു . പാര്‍ലമെന്‍റിൽ  പണം വാങ്ങി ചോദ്യം ചോദിക്കുന്ന നമ്മുടെ ജന പ്രതിനിതികള്‍ !!!!


സമീപകാല സംഭവങ്ങള്‍  അഴിമതിയില്‍  കുളിച്ചുനില്‍ക്കുന്ന നമ്മുടെ  ഭരണകൂടങ്ങളുടെയും  നീതിന്യായ വ്യവസ്ഥയുടെയും മുകളിലിരുന്ന്  കൊഞ്ഞനം കുത്തുകയാണ് . ഒരു രാജ്യത്തിന്‍റെ  പരമോന്നത നീതിപീടത്തിന്‍റെ അമരസ്ഥാനത്തിരുന്നവര്‍ പോലും സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍  നാം ആരെയാണ് പഴിക്കേണ്ടത് ..........
വ്യവസ്ഥിതിയെയോ ??????????? അതോ ....

നമ്മെതന്നെയോ ????                                     

No comments:

Post a Comment